യുവതിയുടെ ചിത്രം ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും നാട്ടുകാരിയുടെ ഫോൺ നമ്പർ അന്വേഷിച്ചവർക്ക് നൽകുകയും ചെയ്ത കേസിലാണ് 19കാരൻ അറസ്റ്റിലായത്.
ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫാണ് അറസ്റ്റിലായത്.
32 കാരിയായ യുവതി മസാജ് ചെയ്യുന്നതായി കാണിച്ചുള്ള ചിത്രം ഇന്റർനെറ്റിൽ നിന്ന് സംഘടിപ്പിച്ചാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.
10 ദിവസത്തിനകം 131 പേർ സൗഹൃദം സ്ഥാപിച്ചു. പലരും ഫോൺ നമ്പർ ചോദിച്ചു. യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പർ എല്ലാവർക്കും നൽകി. ഫോണിലേക്ക് കോളുകൾ വന്നതോടെ ഇതൊന്നും അറിയാത്ത യുവതി കാളികാവ് പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്ദാനം.
4000 രൂപ സമ്പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തു.
പലരും മെസഞ്ചർ വഴിയുള്ള ടെക്സ്റ്റ് മെസേജിലും സ്വകാര്യ സന്ദേശത്തിലും ആകർഷിക്കപ്പെട്ടു. ആവശ്യത്തിന് പണം നൽകാൻ പലരും തയ്യാറായി. ഈ അക്കൗണ്ടിന്റെ സുഹൃദ് വലയത്തിൽ ഏതാനും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവിനെ പിടികൂടിയതിനാൽ സാമ്പത്തിക തട്ടിപ്പിന് വഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
കാളികാവ് സബ് ഇൻസ്പെക്ടർ ടി.പി. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സലീം, പ്രവീൺ എന്നിവരാണ് ക്രിസ്റ്റോണ്‍ ജോസഫിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ ഐ.ടി. നിയമപ്രകാരമാണ് കേസ്.