തിരുവനന്തപുരം : തലസ്ഥാനത്ത് യുവതിയെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഴക്കൂട്ടത്തെ ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ പ്രതി കിരണ്‍ ബലമായി ബൈക്കില്‍ കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വെട്ടുറോഡിലെ ഗോഡൗണിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെ കഴക്കൂട്ടത്ത ഒരു ബാര്‍ ഹോട്ടലില്‍ സുഹൃത്തുമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവതിയോട് പ്രതിയും യുവതിയുടെ സുഹൃത്തുമായ കിരണ്‍ വഴക്കിട്ടു. തുടര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് കിരണിന്റെ ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയിവേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ യുവതി ഓടി രക്ഷപ്പെടുന്നതിനിടെ കിരണ്‍ വീണ്ടും യുവതിയെ കടന്ന് പിടിച്ച ശേഷം വീട്ടിലാക്കാമെന്നും ബൈക്കില്‍ കയറിയില്ലങ്കില്‍ താൻ ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കിരണ്‍ യുവതിയുമായി വെട്ടുറോഡ് ചന്തവിളയിലുള്ള കൃഷി ഭവന്റെ ഗോഡൗണിലെ ഷെഡിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയെ മര്‍ദ്ദിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും കിരണ്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പുലര്‍ച്ചെ 5 മണി വരെ ക്രൂരമായ പീഡനത്തിന് ഇരയായ യുവതി വിവസ്ത്രയായി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്ത വീട്ടില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയും യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവഷിപ്പിച്ചു. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും കഴക്കൂട്ടം പൊലീസ് പറഞ്ഞു.