ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ തേടി കടലിന്‍റെ ആഴങ്ങളിലേയ്ക്ക് പോയ ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നത് ചുറ്റുമുണ്ടായിരുന്ന ജലത്തിന്റെ ഉയര്‍ന്ന ഹൈഡ്രോസ്റ്റാറ്റിക് മര്‍ദ്ദം മൂലമാണെന്ന് വ്യക്തമാക്കുന്ന ആനിമേഷന്‍ വീഡിയോ വൈറലാകുന്നു.
അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വീഡിയോ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
ദുരന്തത്തിന്‍റെ കാരണവും അനന്തരഫലവും സമുദ്ര ശാസ്ത്രജ്ഞരും സമുദ്ര വ്യാപാര സംഘടനകളും വിവിധ രീതികളില്‍ ഇതിനകം വിവരിച്ചിട്ടുണ്ട്. ഇതിനിടെയാണ് ടൈറ്റന്‍ സബ്മെര്‍സിബിള്‍ ഏങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് സചിത്ര സഹിതം കാണിക്കുന്ന ഒരു ആനിമേഷന്‍ വീഡിയോ വൈറലായത്.
വീഡിയോ നിലവില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചുകഴിഞ്ഞു. AiTelly എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം 96 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.
2023 ജൂണ്‍ 18ന് ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ സബ് റഡാറില്‍ നിന്ന് ടൈറ്റന്‍ അപ്രത്യക്ഷമായി. പിന്നീട് നാല് ദിവസത്തോളം നീണ്ടുനിന്ന തെരച്ചിലിന് ശേഷം, അന്തര്‍വാഹിനി തകര്‍ന്നതായി സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍, 2,50,000 ഡോളര്‍ വീതം നല്‍കിയ മൂന്ന് വിനോദ സഞ്ചാരികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു.