കൊല്ലം: കൊല്ലത്ത് വയോധികനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെടുത്ത സീരിയല്‍ നടിയെയും സുഹൃത്തിനെയും കുടുക്കിയത് പണത്തോടുള്ള ആര്‍ത്തി.
അഭിഭാഷകയും സീരിയല്‍ നടിയുമായ നിത്യ ശ്രീയാണ് സുഹൃത്തായ ബിനുവിന്‍റെ സഹായത്തോടെ വിമുക്ത ഭടനും റിട്ട. സര്‍വ്വകലാശാല ജീവനക്കാരനുമായ 75 കാരനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്തത്. പണത്തോടുള്ള ആര്‍ത്തികാരണം വീണ്ടും 25 ലക്ഷം രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പരവൂര്‍ പൊലീസ് പറഞ്ഞു.
11 ലക്ഷം രൂപ ലഭിച്ചിട്ടും പ്രതികളുടെ ആര്‍ത്തി അവസാനിച്ചില്ല. വയോധികനെ ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടിയെടുക്കാമെന്ന് നിത്യ ശ്രീയും സുഹൃത്തും കണക്കാക്കി. തുടര്‍ന്ന് 25 ലക്ഷം കൂടി വേണമെന്നും ഇല്ലെങ്കില്‍ നഗ്ന ചിത്രം പുറത്ത് വിടുമെന്നും ഇവര്‍ വയോധികനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് 75 കാരൻ പൊലീസിനെ സമീപിച്ചതും പ്രതികള്‍ കുടുങ്ങിയതും. പരാതിയില്‍ കേസെടുത്ത കൊല്ലം പരവൂര്‍ പൊലീസ് സീരിയില്‍ നടിയെയും സുഹൃത്തിനെയും തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് അഭിഭാഷക കൂടിയായ നിത്യ ശശി. മെയ് 24ന് വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ചാണ് നിത്യ ഫോണിലൂടെ ബന്ധം സ്ഥാപിക്കുന്നത്. തുടരെയുള്ള ഫോണ്‍ വിളിയിലൂടെ നിത്യ പതിയെ വയോധികനെ സൗഹൃദത്തിലാക്കി. ഒടുവില്‍ വയോധികൻ നിത്യയുടെ ക്ഷണം അനുസരിച്ച് കലയ്ക്കോട്ടെ വീട്ടിലെത്തി. വീട്ടിലെത്തിയ വയോധികനെ വിവസ്ത്രനാക്കിയ നിത്യ തനിക്കൊപ്പം നഗ്ന ചിത്രങ്ങള്‍ എടുത്തു. ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം നിത്യയുടെ ആണ്‍സുഹൃത്തായ ബിനുവും വീട്ടിലെത്തി. തുടര്‍ന്ന് വയോധികന്റെ ബന്ധു കൂടിയായ ബിനുവും നിത്യയും ഇയാളെ ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുത്തു.
ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും 25 ലക്ഷം രൂപ വേണമെന്നും ഇരുവരും വയോധികനെ ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ വയോധികൻ 11 ലക്ഷം രൂപ പ്രതികള്‍ക്ക് നല്‍കി. എന്നാല്‍ 11 ലക്ഷം രൂപ ലഭിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇരുവരും ബ്ലാക്ക്മെയില്‍ തുടന്നതോടെയാണ് ഈ മാസം 18ന് വയോധികൻ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ നടിയും സുഹൃത്തും മുങ്ങി. ഒടുവില്‍ പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരൻ പ്രതികളെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.