കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാര്‍പ്പില്‍ ബസില്‍ സിഐടിയു കൊടികുത്തിയ സംഭവത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം.
പോലീസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്നുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വിമര്‍ശനം.
കോട്ടയം ജില്ലാ പോലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. ബസുടമയ്‌ക്കെതിരരായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ബസുടമയ്ക്ക് പോലീസ് സംരക്ഷണം നല്‍കിയെന്നും സ്ഥലത്ത് ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ഡിസിപി കോടതിയെ അറിയിച്ചു.
അവിടെ നാടമകല്ലേ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. കോടതിയിലും ലേബര്‍ ഓഫീസിനുമുന്നിലും തോറ്റാല്‍ എല്ലാ തൊഴിലാളി യൂണിയനുകളും സ്വീകരിക്കുന്ന നടപടിയാണിതെന്ന് ജസ്റ്റിസ് നഗരേഷ് സൂചിപ്പിച്ചു.
ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നല്‍കുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും കൃത്യവിലോപമുണ്ടായി. അടിയേറ്റത് ഉടമയ്ക്കല്ല ഹൈക്കോടതിയുടെ മുഖത്തെന്നും കോടതി പറഞ്ഞു.
ബസുടമയ്ക്കുനേരെയുണ്ടായ അക്രമത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണമുള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പിക്കാൻ ഡിവൈ എസ് പിയ്ക്ക് നിര്‍ദേശം നല്‍കി. കേസ് വാദം കേള്‍ക്കാനായി 18 ലേക്ക് മാറ്റി.