കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് എത്തിയ ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍.
ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) ആണു പിടിയിലായത്.
കോടനാടുള്ള സുഹൃത്തിന്റെ വീട്ടിലാണ് മാമോദീസയ്ക്കായി റംസിയ എത്തിയത്. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങള്‍ ചടങ്ങു കഴിഞ്ഞു മുറിയിലെ അലമാരയിലാണു വച്ചത്. അവിടെ നിന്നാണ് ഡയമണ്ട് നെക്‌ലേസ് ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റംസിയ അറസ്റ്റിലാവുന്നത്.
കവര്‍ന്ന ആഭരണങ്ങള്‍ നേര്യമംഗലം, പെരുമ്ബാവൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫിനാൻസ് സ്ഥാപനം എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. 4 ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണു മോഷ്ടിച്ചത്.
ഇൻസ്പെക്ടര്‍ ബേസില്‍ തോമസ് എസ്‌ഐ പി.ജെ.കുര്യാക്കോസ്, എഎസ്.ഐ ശിവദാസ്, സീനിയര്‍ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.