പത്തനംതിട്ട: കാണാതായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ മൊഴിയില്‍ പൊലീസ് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ പരിശോധന നടത്തിയിരുന്നു.
ഇപ്പോള്‍ പൊലീസിനെതിരെ വീടിന്റെ ഉടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പൊലീസുകാര്‍ വീട്ടില്‍ 50,000 രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാണ് ഇയാള്‍ ആരോപിച്ചത്.
അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്റെ വീട് ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. മുറികളെല്ലാം കുഴിക്കുകയും ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കുകയും ചെയ്തു എന്നാണ് ബിജുകുമാര്‍ പറഞ്ഞത്. പൊലീസിന്റെ സമീപനം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതിനു ശേഷം ആഹാരം പോലും കഴിക്കാൻ പറ്റാത്ത സ്ഥിതിയായെന്നും ബിജു പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാനായി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കാൻ ഒരുങ്ങുകയാണ് വീട്ടുടമ.
ഒന്നര വര്‍ഷം മുൻപാണ് നൗഷാദിനെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന് അന്വേഷണത്തിന് ഒടുവിലാണ് ഭര്‍ത്താവിനെ കൊന്ന് വീടകവീട്ടില്‍ കുഴിച്ചുമൂടിയെന്ന് അഫ്സാന മൊഴി നല്‍കിയത്. അതിനു പിന്നാലെ ഇവര്‍ താമസിച്ചിരുന്ന ബിജുകുമാറിന്റെ വീടിനുള്ളിലും പുറത്തുമായി പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തി.