തിരുവനന്തപുരം: ഊണും ഉറക്കവും വെടിഞ്ഞ്, വെയിലും മഴയും വകവെക്കാതെ കുരങ്ങിന്‍റെ പിന്നാലെ കഴിഞ്ഞ 23 ദിവസത്തെ പ്രയത്നം ഒടുവില്‍ ഫലം കണ്ടതിന്‍റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കീപ്പര്‍മാരായ അജിതനും സുജി ജോര്‍ജും.
ജൂണ്‍ 13ന് മൃഗശാലവളപ്പില്‍നിന്ന് ചാടിക്കടന്ന ഹനുമാൻകുരങ്ങിന്‍റെ പിന്നാലെ ഇവര്‍ ഉണ്ടായിരുന്നു. ഇടക്ക് മറ്റ് ചിലജീവനക്കാരും സഹായത്തിന് വന്നെങ്കിലും കുരങ്ങിനെ പിടിക്കാനുള്ള ദൗത്യചുമതല ഈ രണ്ടാള്‍ക്കുമായിരുന്നു.
നഗരത്തിന്‍റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ കീപ്പര്‍മാരെ വട്ടംചുറ്റിച്ച കുരങ്ങ് വലയിലാകുമ്ബോള്‍ ഈ രണ്ട് ജീവനക്കാരുടെയും ശ്രമകരമായ ദൗത്യംകൂടിയാണ് പൂര്‍ത്തിയാകുന്നത്.
വ്യാഴാഴ്ച വൈകീട്ട് വഴുതക്കാട്ടെ ആകാശവാണിക്ക് സമീപത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കയറിക്കൂടിയ കുരങ്ങിനെ അതിസാഹസികമായാണ് ഇവര്‍ വലയിലാക്കിയത്. ബുധനാഴ്ച മുതല്‍തന്നെ ഇവരുടെ നിരീക്ഷണത്തിലായിരുന്നു കുരങ്ങ്. ക്ലാസിനകത്ത് കയറിക്കൂടിയ കുരങ്ങ്
കുട്ടികള്‍ ബഹളം കൂട്ടിയതിനെതുടന്ന് ശൗചാലയത്തില്‍ അഭയംതേടി.
അവിടെവെച്ചാണ് ഇരുവരും ചേര്‍ന്ന് വലയിലാക്കിയത്.
മൃഗശാലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി താല്‍ക്കാലിക ജീവനക്കാരാണ് ഇരുവരും. തിരുപ്പതിയില്‍നിന്ന് കൊണ്ടുവന്ന കുരങ്ങുകളില്‍ ഒരെണ്ണം കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയതില്‍ വലിയ പഴികേട്ടവര്‍ കൂടിയാണ് ഈ കീപ്പര്‍മാര്‍. നഗരത്തില്‍ വിവിധയിടങ്ങളിലായി തമ്ബടിച്ച കുരങ്ങിനെ കഴിഞ്ഞ കുറച്ചുദിവസമായി കാണാനില്ലായിരുന്നു.
ഇതോടെ കുരങ്ങിനെ ഉപേക്ഷിക്കാനുള്ള നിലപാടുവരെ കൈക്കൊണ്ടതാണ്. അങ്ങനെ സംഭവിച്ചാല്‍ അന്ന് ചുമതലയുണ്ടായിരുന്ന ഈ രണ്ടുപേരുടെയും ജോലിതന്നെ ഒരുപക്ഷേ, ത്രിശങ്കുവിലാകുമായിരുന്നു. ആ ആശങ്കകൂടി ഇപ്പോള്‍ ഒഴിഞ്ഞുവെന്ന സന്തോഷവും അവര്‍ പങ്കിട്ടു.