ബെംഗളൂരു: വിക്രം ലാൻഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ കാല്‍ കുത്തിയ ഇടം ഇനി 'ശിവശക്തി' എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരില്‍ കണ്ട് അഭിനന്ദിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നല്‍കുന്നു എന്ന് മോദി പറഞ്ഞു. ചന്ദ്രയാൻ രണ്ടിന്റെ കാല്‍പ്പാടുകള്‍ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം 'തിരംഗ' അറിയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാല്‍ എന്റെ മനസ്സ് നിങ്ങള്‍ക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയര്‍ന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തില്‍ സന്തോഷിക്കും. വലിയ ശാസ്ത്ര സമസ്യകള്‍ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു
ഐഎസ്‌ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വര്‍ക്കി(ഇസ്ട്രാക്)ല്‍ എത്തിയ മോദിയെ ഐഎസ്‌ആര്‍ഒ മേധാവി എസ്.സോമനാഥ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇസ്രോയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയെ അറിയിക്കും.