ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ സ്വകാര്യ കമ്ബനിയില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ ലഭിച്ചു.
കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്ബനിയാണ് വീണയ്ക്ക് പണം നല്‍കിയത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം കൈമാറ്റമെന്നാണ് കണ്ടെത്തല്‍.
വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസ് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റൻസി, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റൻസി സേവനങ്ങള്‍ ലഭിക്കാൻ 2016 ഡിസംബറിലും എക്സാലോജിക്കുമായി 2017 മാര്‍ച്ചിലുമാണ് കരാറുണ്ടാക്കിയത്. ഇതനുസരിച്ച് കമ്ബനി വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം മൂന്ന് ലക്ഷവും നല്‍കണമായിരുന്നു. എന്നാല്‍ സേവനങ്ങളൊന്നും നല്‍കാതെ കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ് എൻ ശശിധരൻ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കി.
ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും വീണയുടെ കമ്ബനിക്കും പണം നല്‍കിയിരുന്നതെന്ന് തെളിയിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞു. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് ഈ പണം നല്‍കിയതെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചു. വീണയ്ക്ക് 55 ലക്ഷം രൂപയും എക്സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകള്‍.
2017-20 കാലയളവിലാണ് പണമിടപാട് നടന്നത്. ഈ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് അംഗീകരിച്ചു.
2013-14 മുതല്‍ 2019-20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി 25ന് സിഎംആര്‍എലിന്റെ ഓഫിസിലും ഫാക്ടറിയിലുമടക്കം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ വൻതോതില്‍ നികുതി വെട്ടിച്ചതായി കണ്ടെത്തി. ഈ പരിശോധനയിലാണ് സിഎംആര്‍എലുമായി വീണയും എക്സാലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ലഭിച്ചത്.