ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍. ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി.
സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേല്‍ മേഖലയിലുള്ള ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതിയും സ്ഥിരീകരിച്ചു. ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. മലയാളം അടക്കം പ്രദേശിക ഭാഷകളിലാണ് നിര്‍ദ്ദേശം പുറത്തിറക്കിയത്.
ആക്രമണത്തെ യൂറോപ്യൻ രാജ്യങ്ങള്‍ അപലപിച്ചു. യുകെ, ഫ്രാൻസ്, ജര്‍മ്മനി, സ്പെയിൻ അടക്കം രാജ്യങ്ങള്‍ ആക്രരമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലര്‍ച്ചെ തുടക്കമിട്ടത്. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകള്‍ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രായേലിന് ഉളളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തില്‍ 22 പേര്‍ മരിച്ചുവെന്നും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും. യന്ത്ര തോക്കുകളുമായി അതിര്‍ത്തി കടന്ന് ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആളുകള്‍ക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായെന്ന് ഇസ്രയേല്‍ അറിയിച്ചു.
ജെറുസലേം, ടെല്‍ അവീവ് അടക്കം പ്രധാന ഇസ്രയേല്‍ നഗരങ്ങളെ എല്ലാം ഇന്ന് ഉണര്‍ത്തിയത് നിലയ്ക്കാത്ത മുന്നറിയിപ്പ് സൈറണായിരുന്നു. അടിയന്തിര ഉന്നത തല യോഗം ചേര്‍ന്ന ഇസ്രയേല്‍ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് പറഞ്ഞു. അല്‍ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങള്‍ക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം.