മെഡിസെപ് പട്ടികയിലുള്‍പ്പെട്ടിരുന്ന മിക്ക ആശുപത്രികളും ജനുവരി മുതല്‍ ഈ സേവനം ലഭ്യമല്ലെന്ന നോട്ടീസ് പതിച്ച് തുടങ്ങിയതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആശങ്കയില്‍.
ആശുപത്രികളുടെ നീക്കം ഒട്ടേറെയാളുകളെ ഇതോടെ ചികിത്സാക്കുരുക്കിലേക്ക് നയിക്കും.
മെഡിസെപ്പില്‍ നിന്നും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍ പിൻവാങ്ങുന്നത് മികച്ച ചികിത്സ നല്‍കുന്നതിന് തടസമാകുമെന്നും ജീവനക്കാര്‍ ആശങ്കയോടെ പറയുന്നു. 700 കോടിയുടെ ഇൻഷുറൻസ് ആനുകൂല്യം നല്‍കേണ്ടി വരുമെന്ന് കണക്ക്കൂട്ടിയിടത്ത് ഇത് 1,000 കോടി കടന്നതോടെ പ്രതിസന്ധി രൂക്ഷമായി.
മെഡിസെപ്പ് സേവനപ്രകാരം സൗജന്യമായി കൊടുക്കേണ്ട ചികിത്സയ്ക്ക് മിക്ക സ്വകാര്യ ആശുപത്രികളും മുൻകൂര്‍ തന്നെ പണം വാങ്ങുന്നുണ്ട്. മെഡിസെപ്പ് വന്നതോടെയാണ് റീ ഇംബേഴ്സ്മെന്‍റ് സര്‍ക്കാര്‍ ഒഴിവാക്കിയത്. മുൻപ് ഏതാണ്ട് പൂര്‍ണമായും ചികിത്സാചെലവ് റീ ഇംബേഴ്സ് ചെയ്ത് കൊടുക്കുമായിരുന്നു.
സര്‍ക്കാര്‍ സംഘടനകളെല്ലാം തന്നെ മെഡിസെപ്പ് ആനുകൂല്യം നിലനിര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. 553 ആശുപത്രികളിലായി നിലനില്‍ക്കുന്ന മെഡിസെപ്പ് സേവനം വഴി 5.20 ലക്ഷം പേര്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ 4.78 ലക്ഷം ആളുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ വഴിയാണ് ആനുകൂല്യം ലഭിച്ചത്. 1,103 കോടി രൂപയാണ് ഇതിനോടകം ഇൻഷുറൻസിനായി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.