ഇൻകം ടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പുല്ലൂർ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്.
യുവതി ഇയാളില്‍ നിന്നും ആറ് ലക്ഷം രൂപയോളം തട്ടിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ പീഡനക്കേസില്‍ കുടുക്കിയെന്നും യുവാവ് പരാതിയില്‍ പറഞ്ഞു.
മംഗലാപുരത്ത് യുവതി നല്‍കിയ പീഡനക്കേസില്‍ 28 ദിവസം യുവാവ് ജയിലില്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു. സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടുന്നതാണ് ശ്രുതിയുടെ രീതി. ഇൻകം ടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് യുവതി പലരെയും തട്ടിപ്പിനിരയാക്കിയത്. ഇതിനായി വ്യാജ ഐഡി കാർഡും യുവതി നിർമ്മിച്ചിരുന്നു.
പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി.
എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. യുവതിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.