മനുഷ്യത്വമില്ലാത്ത ക്രൂരതയായിരുന്നു അച്ഛൻ മകനോട് കാണിച്ചത്. സ്വന്തം രക്തത്തില്‍ പിറന്ന മകനെ ഒറ്റ കുത്തില്‍ ഇല്ലാതാക്കുകയായിരുന്നു പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയില്‍ സജി ജോർജ് (52).
'പപ്പ എന്തിനാ എന്നെ കുത്തിയത്' -പിതാവിന്റെ കുത്തേറ്റ ഷാരോണിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ അനുജൻ ഷാർലറ്റിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഷാരോണ്‍. ഷാർലറ്റ് ഒമ്ബതാം ക്ലാസ് വിദ്യാർഥിയും.
കേസിലെ ഒന്നാം സാക്ഷിയായി വിസ്തരിച്ച ഷാർലറ്റ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി വിചാരണ വേളയില്‍ കോടതിയിലും ആവർത്തിച്ചു. കുത്തേറ്റ ഷാരോണ്‍ മുറ്റത്ത് വീണു. ബഹളം കേട്ട് പ്രതിയുടെ അനുജൻ ഓടിവന്നു. പ്രതി അപ്പോള്‍ കുത്തിയ കത്തി കഴുകി. ബൈക്കെടുത്ത് പുറത്തേക്ക് പോകുന്നതിനിടയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞു.
സംഭവത്തില്‍ സജി ജോർജിന് ഇന്നലെ തലശ്ശേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. 2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ സില്‍ജ ഇറ്റലിയില്‍ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടില്‍ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാല്‍ പിന്നീട് പണമയക്കുന്നത് മകൻ ഷാരോണിന്റെ പേരിലായി. പണം ലഭിക്കാതായതോടെ സ്വന്തമായി ചാരായം വാറ്റാൻ തുടങ്ങി.
ആഗസ്റ്റ് 14ന് സജി വീട്ടില്‍നിന്ന് നാടൻ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്കുതർക്കത്തിലും കൈയാങ്കളിയിലുമെത്തി. പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ് കൊലക്ക് കാരണമായി
ആരോപിക്കുന്നത്. വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണില്‍ നോക്കുകയായിരുന്ന ഷാരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സില്‍ജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് സംഭവത്തില്‍ പയ്യാവൂർ പൊലീസ് കേസെടുത്തത്.
പിഴയടച്ചില്ലെങ്കില്‍ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ ആ തുകയും പ്രതിയുടെ ബൈക്ക് വില്‍പന നടത്തി ലഭിക്കുന്ന തുകയും ഷാരോണിന്റെ മാതാവിന് നല്‍കണം. ഒപ്പം മാതാവിനും സഹോദരനും ഉചിതമായ നഷ്ടപരിഹാരം ജില്ല ലീഗല്‍ സർവിസസ് അതോറിറ്റി മുഖാന്തരം ലഭ്യമാക്കാനും കോടതി നിർദേശം നല്‍കി. വെള്ളിയാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് തിങ്കളാഴ്ച വൈകീട്ടാണ് ശിക്ഷ വിധിച്ചത്.
വിധിയില്‍ സന്തോഷമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാറും ഷാരോണിന്റെ കുടുംബാംഗങ്ങളും പറഞ്ഞു. കുടുംബാംഗങ്ങളായ ഏതാനുംപേർ വിധി പ്രസ്താവം കേള്‍ക്കാൻ കോടതിയില്‍ എത്തിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാർ, മുൻ അഡീഷനല്‍ ജില്ല ഗവ. പ്ലീഡറായിരുന്ന അഡ്വ. കെ.പി. ബിനീഷ എന്നിവർ ഹാജരായി.