കാനഡയില്‍ ഇന്ത്യൻ വംശജനായ 20-കാരൻ വെടിയേറ്റു മരിച്ചു. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഹർഷ്ദ്വീപ് സിങ് ആണ് കൊല്ലപ്പെട്ടത്.
എഡ്മോണ്‍ടണില്‍ വെള്ളിയാഴ്ച ഉച്ചയോടെ 12.30-നായിരുന്നു സംഭവം.
കേസില്‍ 30 വയസ്സുകാരായ രണ്ടുപേരെ അറസ്റ്റുചെയ്തതായും ഇരുവർക്കുമെതിരേ കൊലപാതക കുറ്റം ചുമത്തിയതായും കനേഡിയൻ പോലീസ് അറിയിച്ചു. അപ്പാർട്മെന്റില്‍ വെടിവെപ്പുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോള്‍, അബോധാവസ്ഥയിലുള്ള യുവാവിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കോണിപ്പടിയില്‍നിന്നും മൂന്നംഗ സംഘം യുവാവിനെ തള്ളിയിടുന്നതും പിന്നില്‍നിന്ന് വെടിവെക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. എന്നാല്‍ വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചിട്ടില്ല.