തമിഴ്നാട്ടില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ വക ചെരുപ്പൂരി തല്ല് കിട്ടിയ ജയിലർക്ക് സർക്കാരിന്‍റെ വകയും പ്രഹരം.
തടവുകാരനെ കാണാനെത്തിയപ്പോള്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനാണ് ജയിലർക്ക് പെണ്‍കുട്ടിയുടെ വക തല്ല് കിട്ടിയത്. വീഡിയോ വലിയ തോതില്‍ പ്രചരിച്ചതോടെ സംഭവവും വലിയ തോതില്‍ ചർച്ചയായി.
ഇതിന് പിന്നാലെ തല്ല് കിട്ടിയ ജയിലർ ബാലഗുരുസ്വാമിക്കെതിരെ സർക്കാരും നടപടി എടുത്തിരിക്കുകയാണ്. ജയിലിലെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.
ഇതിനൊപ്പം തന്നെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
മധുര സെൻട്രല്‍ ജയിലിലെ അസിസ്റ്റന്‍റ് ജയിലർ ബാലഗുരുസ്വാമിയാണ് വിവാദത്തിലായത്.
ജയിലിലെ തടവുകാരന്റെ ചെറുമകളായ പെണ്‍കുട്ടിയോടാണ് ബാലഗുരുസ്വാമി മോശമായി പെരുമാറിയത്. തന്നോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാള്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി പരാതിപ്പെട്ടത്. ജയിലിലെത്തിയപ്പോഴാണ് ബാലഗുരുസ്വാമി ഇപ്രകാരം ആവശ്യപ്പെട്ടത്. ജയിലില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയുമായിരുന്നു.
തടവുകാരനെ കാണാൻ വരുന്ന പെണ്‍കുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാള്‍ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്.
തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.