അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാർഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മുട്ടം എം.ജി.എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകൻ ഡോണല്‍ ഷാജി(22), ഒന്നാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർഥിനി പത്തനാപുരം മഞ്ഞക്കാല തലവൂർ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോർട്ട് ചെയ്യാൻ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. ആളെ കണ്ടതുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടർന്ന് സംഘം മടങ്ങി. പിന്നീട് വൈകീട്ട് നാലുമണിയോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി.
പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറഞ്ഞു. ഇദ്ദേഹം വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു.ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്.
അപ്പോഴാണ് എഞ്ചിനിയറിങ് കോളേജിലെ കുട്ടികളെയാണ് കാണാതായതെന്ന് മനസ്സിലായത്.
തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടർന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തി. കുത്തിന്റെ താഴെ ഭാഗത്തുനിന്നും അക്സയുടെ മൃതദേഹവും കണ്ടെടുത്തു.
മുട്ടം പോലീസ് നടപടി സ്വീകരിച്ചു. ഡോണലിന്റെ മാതാവ് ലിസ്സി. സഹോദരൻ: സോണച്ചൻ. ജോപ്പി റെജിയാണ് മരിച്ച അക്സയുടെ അമ്മ. സഹോദരങ്ങള്‍: അസ്ന റെജി, അദീന റെജി.