പാലക്കാട് പനയമ്ബാടത്ത് ലോറിക്കടിയില്‍പെട്ട് മരിച്ച വിദ്യാർഥികള്‍ക്ക് കണ്ണീരോടെ വിടനല്‍കി നാടും കൂട്ടുകാരും.
തുപ്പനാട് കരിമ്ബനക്കല്‍ ഓഡിറ്റോറിയത്തില്‍ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങള്‍ തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഒറ്റ ഖബറിലാണ് മറവുചെയ്യുക. ഒരു വലിയ ഖബർ നാലായി തിരിച്ചാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്.
പുലർച്ചെയോടെയാണ് കരിമ്ബ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളില്‍ എത്തിച്ചത്. അവിടെ കുടുംബാംഗങ്ങളും അയല്‍വാസികളും കുട്ടികളെ അവസാനമായി കണ്ടു.
തുടർന്ന് എട്ടരയോടെ പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനക്കല്‍ ഓഡിറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ചു. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, അധ്യാപകർ, സഹപാഠികള്‍ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. ഹാളില്‍വച്ച് മയ്യത്ത് നമസ്കാരം നടന്നു. ശേഷം മൃതദേഹം തുപ്പനാട് ജുമാ മസ്ജിദില്‍ എത്തിച്ച് മയ്യത്ത് നമസ്കാരത്തിന് ശേഷം ഖബർസ്ഥാനില്‍ ഖബറടക്കും.
അതേസമയം, പാലക്കാട് പനയമ്ബാടത്തെ അപകടത്തില്‍ ഒരാള്‍ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
ദേശീയപാതയില്‍ കരിമ്ബക്കടുത്ത് പനയമ്ബാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയില്‍പെട്ടാണ് കരിമ്ബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥിനികള്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു സംഭവം.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നില്‍ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടാണ് കുട്ടികളുടെ മരണം. അപകടത്തില്‍ നിന്ന് അജ്ന ഷെറിൻ എന്ന സഹപാഠി അത്ഭുതകരമായി രക്ഷപ്പെട്ടു.