സൈന്യത്തില്‍ ഇന്റലിജൻസ് വിഭാഗത്തില്‍ ജോലിചെയ്യുകയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് ഒൻപതു ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍.
പാതിരപ്പള്ളി വടക്കേയറ്റത്ത് വീട്ടില്‍ വിഷ്ണു വി. ചന്ദ്രനെ(31)യാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
ഫെയ്സ്ബുക്കിലൂടെയാണ് ആലപ്പുഴക്കാരിയായ യുവതിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. ആദ്യം നേവിയിലായിരുന്നെന്നും പിന്നീട് സൈന്യത്തിലേക്കു മാറിയെന്നുമാണ് പറഞ്ഞത്.
നേവിയുടെയും സൈന്യത്തിന്റെയും േവഷം ധരിച്ച് വീഡിയോ കോളും ചെയ്തിരുന്നു. യുവതിയുടെ വീട്ടുകാരുമായും വീട്ടിലെ കുട്ടികളുമായും അടുത്ത ബന്ധമായി. തുടർന്നാണ് സൗഹൃദം വിവാഹവാഗ്ദാനത്തിലെത്തിയത്.
അനാഥനാണെന്നും ഒരാള്‍ എടുത്തുവളർത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ വിശ്വസിപ്പിച്ചത്. ഇതിനിടയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഒൻപതു ലക്ഷം രൂപ യുവതിയില്‍നിന്നു കൈക്കലാക്കി. സ്വർണം പണയംവെച്ചാണ് യുവതി പണമയച്ചുകൊടുത്തത്. വിവാഹശേഷം നാട്ടില്‍ സ്ഥിരതാമസമാക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ചു.
നാട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞ് അയ്യായിരത്തിലധികം രൂപയുടെ വസ്ത്രങ്ങള്‍ ഇവരെക്കൊണ്ടു വാങ്ങിപ്പിച്ചു. പിന്നീട് ഇയാളുെട ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന്, യുവതിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പറിയുന്നത്. ഇയാള്‍ രണ്ടു വിവാഹം ചെയ്തിട്ടുണ്ടെന്നും കുട്ടിയുണ്ടെന്നും അവർ കണ്ടെത്തി.
മാതാപിതാക്കളുണ്ടെന്നും ബോധ്യമായി. തുടർന്ന്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈന്യത്തില്‍ ഇന്റലിജൻസ് വിഭാഗത്തില്‍ ജോലിചെയ്യുകയാണെന്നു പറഞ്ഞ് സ്വന്തം നാടായ പാതിരപ്പള്ളിയിലും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇയാള്‍ക്കു സൈന്യവുമായി ഒരു ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡുചെയ്തു.