തുടർച്ചയായി ലൈംഗിക ചുവയോടെ അധിക്ഷേപ പരാമർശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ.
ഹണി റോസിനോട് ഒരിക്കലും തെറ്റായ ഉദ്ദേശത്തോടെ താൻ പെരുമാറിയിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂർ മറുപടി നല്‍കിയത്. ഹണി റോസിന്റെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ആരാധകർ ബോചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂർ.
ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
ഹണിയെ ആഭരണങ്ങള്‍ അണിയിച്ചിരുന്നു. മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ടെന്നും ബോചെ വ്യക്തമാക്കി. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്റുകളായി വളച്ചൊടിക്കുകയാണെന്നും ബോബി ചെമ്മണ്ണൂർ ആരോപിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അശ്ലീല അധിക്ഷേപങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയത്. എറണാകുളം സെൻട്രല്‍ പോലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസ് തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു.
ബോബി ചെമ്മണ്ണൂരിനോട് പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കാൻ പറഞ്ഞ ഹണി റോസ് താൻ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു എന്നാണ് അറിയിച്ചത്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹണി റോസിനുള്ള പിന്തുണ കൂടുകയാണ്. ഇൻസ്‌റ്റഗ്രാമില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പങ്കുവച്ച പോസ്‌റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് വെറും മാസല്ല, കോല മാസാണ് എന്നാണ് ഒരാള്‍ നല്‍കിയ കമന്റ്. ആളിന്റെ പേര് കൂടി പറഞ്ഞ് ഇതുപോലെ പ്രതികരിക്കണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളം സെൻട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ മുപ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് വെളിപ്പെടുത്തി കൊണ്ട് ഹണി റോസ് ഇപ്പോള്‍ നേരിട്ടുള്ള പരാതി പോലീസിന് കൈമാറിയിരിക്കുന്നത്.