നിലമ്ബൂർ എം.എല്‍.എ. പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അൻവറിന് പാർട്ടിഅംഗത്വം നല്‍കി സ്വീകരിച്ചു.
കൊല്‍ക്കത്തയില്‍ അഭിഷേക് ബാനർജിയുടെ വീട്ടില്‍വെച്ചാണ് പാർട്ടി അംഗത്വമെടുത്തത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവർത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.
ഇടത് സ്വതന്ത്രനായി നിലമ്ബൂരില്‍ വിജയിച്ച അൻവർ, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാർലമെന്ററി പാർട്ടിയില്‍നിന്ന് പുറത്താക്കിയ അൻവർ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അൻവറിനെ പാർട്ടിയില്‍ എടുക്കാൻ തയ്യാറായില്ല.
പിന്നീട് ഡല്‍ഹിയിലെത്തിയ അൻവർ തൃണമൂല്‍ നേതാക്കളുമായി ചർച്ച നടത്തി. തൃണമൂലില്‍ ചേരാനുള്ള ശ്രമം വഴിമുട്ടിയെന്നും പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് വാർത്തയുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി.
നിലമ്ബൂർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അൻവർ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍, അൻവറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് ബംഗാളിലെത്തി തൃണമൂലില്‍ അംഗത്വമെടുക്കുന്നത്.