സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. 11 വയസുകാരി നേദ്യാ രാജേഷ് ആണ് മരിച്ചത്.
14 കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഇവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപമുള്ള ഇറക്കത്തില്‍ വച്ചാണ് ബസിന് നിയന്ത്രണം തെറ്റിയത്.മൂന്ന് തവണയാണ് ബസ് മറിഞ്ഞത്.
മറിയുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ നിത്യയുടെ ബസിന് അടിയില്‍പെട്ടാണ് നിത്യ മരിക്കുന്നത്. ബസ് പൊക്കിയതിന് ശേഷമാണ് കുട്ടി അടിയിലുണ്ടെന്ന് മനസിലായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു.
കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് അമിതവേഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി
ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളില്‍ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയ്ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്.
'സ്പീഡിലാണ് പോയത്. ആ സമയത്ത് പെട്ടെന്ന് കുന്നിന്റെ അടുത്ത് എത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്. അഞ്ച്, ആറ് ക്ലാസിലെ കുട്ടികളാണ് ബാക്കിയുള്ളവർ. വേറെ ഒരു ഡ്രൈവറുണ്ട്. ആ ചേട്ടൻ പതിയെ പോകാറുള്ളൂ. നിസാം അങ്കിളാണ് വണ്ടിയോടിച്ചത്', കുട്ടി പറഞ്ഞു. ബസില്‍ ആയയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.
ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ. നാല് മാസത്തോളമായി ഈ ബസില്‍ ഡ്രൈവറായി പോകുന്നുണ്ട്.
വളവ് തിരിയുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് പോയി. കടയിലേക്ക് ഇടിച്ചുകയറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ സാധിച്ചില്ലെന്നും ഡ്രൈവർ നിസാം പറഞ്ഞു.