Click to learn more 👇

മുക്കത്ത് പീഡനശ്രം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ഹോട്ടല്‍ ജീവനക്കാരി ചാടിയ സംഭവത്തില്‍ വീഡിയോ പുറത്തുവിട്ട് കുടുംബം; വീഡിയോ വാർത്തയോടൊപ്പം


 

മുക്കത്ത് പീഡനശ്രം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ഹോട്ടല്‍ ജീവനക്കാരി ചാടിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം.

യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്ബ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്. 


യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്ബോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്ക്രീൻ റെക്കോഡായ വീഡിയോയാണ് ഇപ്പോള്‍ ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്.


യുവതി അലറിവിളിക്കുന്നതും തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. 'എന്നെ വിട്, ഞാൻ വരാം' എന്നും യുവതി പറയുന്നുണ്ട്. 'പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും' എന്ന് ഹോട്ടല്‍ ഉടമ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

പലപ്പോഴായും പെണ്‍കുട്ടിയെ ഹോട്ടല്‍ ഉടമ പ്രലോഭിപ്പിച്ചിരുന്നു. അതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവതിയാണ് അതിക്രമം നേരിട്ടത്. 


ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് യുവതി താമസിക്കുന്ന വാടകവീട്ടിലേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും അതിക്രമിച്ചെത്തിയത്. തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയില്‍ വീടിന്റെ ഒന്നാം നിലയില്‍നിന്ന് യുവതി ചാടുകയും ഇടുപ്പെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്നാല്‍ ഒളിവില്‍പോയ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക