ഇടുക്കി മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കുപ്രസിദ്ധ ഗുണ്ടാനേതാവ് സാജനെ പ്രതികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി.വായില്‍ തുണി തിരുകിയ ശേഷം കമ്ബികൊണ്ട് തലയ്ക്കടിച്ചു.
പിന്നീട് കൈകള്‍ വെട്ടിയെടുത്തു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തത് ചവിട്ടി തകര്‍ക്കുകയും ചെയ്തു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ കൊല നടത്തിയത്.
മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. ഇവർ ലഹരി, മോഷണം അടക്കം കേസുകളിലെ പ്രതികളാണ്. നിരവധി തവണ സാജനും പ്രതികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതോടെ തങ്ങളുടെ ജീവന് സാജൻ ഭീഷണിയാകുമെന്ന് കരുതിയാണ് പ്രതികള്‍ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയിലുള്ള വീട്ടില്‍ വെച്ചായിരുന്നു സാജനെ പ്രതികള്‍ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതികള്‍ സാജനെ പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തെ തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്. സംശയം തോന്നിയ ഡ്രൈവര്‍ കാഞ്ഞാര്‍ എസ്‌ഐക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട സാജന്‍ സാമുവല്‍ കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.