ഉത്തർപ്രദേശില്‍ യുവതിയെ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
ഇറ്റാവയിലാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്ന് വസ്തു ഇടപാടുകാരനും ബിസിനസ് പങ്കാളിയുമാണ് യുവതിയെ കൊലപ്പെടുത്തിയത്. കേസില്‍ ഇരുവരും അറസ്റ്റിലായിട്ടുണ്ട്.
അഞ്ജലിയെന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശിവേന്ദ്ര യാദവ് (26), ഇയാളുടെ സഹായി ഗൗരവ് (19) എന്നിവർ ആണ് കൊലപാതകത്തിന് പിന്നില്‍. സ്വത്ത് രേഖകള്‍ കൈമാറാൻ 25 കാരിയായ അഞ്ജലിയെ വിളിച്ച ശേഷം മദ്യം കഴിക്കാൻ പ്രേരിപ്പിക്കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ യുവതിയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
അഞ്ച് ദിവസമായി കാണാതായ അഞ്ജലിയുടെ മൃതദേഹം ശനിയാഴ്ച പുഴയ്ക്ക് സമീപം വെട്ടിമുറിച്ച നിലയില്‍ കണ്ടെടുത്തിരുന്നു . ഭൂമിക്കായി പ്രതികള്‍ അഞ്ജലിയില്‍ നിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റിയതായി സഹോദരി കിരണ്‍ പറഞ്ഞു. പേപ്പറുകള്‍ നല്‍കാനെന്ന വ്യാജേന ഇവര്‍ യുവതിയെ വിളിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പൊലീസ് ചോദ്യം ചെയ്യലില്‍ യാദവും പങ്കാളിയും കുറ്റം സമ്മതിച്ചിട്ടുമുണ്ട്.